
തലസ്ഥാനം അടക്കിവാഴുന്ന, സംസ്ഥാന - അന്തര്‍സംസ്ഥാന - അന്തര്‍ദ്ദേശീയ ബന്ധമുള്ള രണ്ട് ഗുണ്ടാസംഘങ്ങളുടെ തലവന്മാര്‍ നിയമത്തിന് കീഴടങ്ങുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏറെ അഭിമാനിക്കാനുണ്ട്. പൊലീസിലെ ക്രിമിനലുകളും ഇടതുപാര്‍ട്ടിയിലെ മാഫിയാബന്ധം ഉള്ള നേതാക്കളും കിണഞ്ഞുപരിശ്രമിച്ചിട്ടും മാധ്യമങ്ങളുടെ ‘ഇടപെടല്‍’ ഒന്നുകൊണ്ട് മാത്രമാണ് ഓംപ്രകാശും പുത്തന്‍പാലം രാജേഷും തിരുനെല്‍വേലി പാളയങ്കോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ഇന്റര്‍നെറ്റ് മാധ്യമങ്ങളും ഒരുപോലെ കൈകോര്‍ത്ത സന്ദര്‍ഭമായിരുന്നു മുത്തൂറ്റ് പോള്‍ കേസ്. ‘മാധ്യമസിന്‍ഡിക്കേറ്റ്’ എന്ന് പിണറായി വിജയന്‍ വിളിച്ച് കളിയാക്കിയ മാധ്യമങ്ങളുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രമാണ് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ഞെട്ടിച്ച മുത്തൂറ്റ് പോള്‍ വധക്കെസിന്റെ ചുരുള്‍ നിവരുന്നത്.മദ്യലഹരിയിലായ ചില സാമൂഹ്യവിരുദ്ധര്‍ പെട്ടെന്നുള്ള ദ്വേഷ്യത്താല്‍ മുത്തൂറ്റ് പോളിനെ കുത്തിക്കൊന്നു എന്ന് ഐജി വിന്‍സന്‍ പോള്‍ ചര്‍ദ്ദിച്ചത് മാധ്യമങ്ങള്‍ വിഴുങ്ങിയില്ല എന്ന് മാത്രമല്ല പിറ്റേ ദിവസം മുതല്‍ അവരുടെ രീതിയിലുള്ള ‘ഇന്‍വെസ്റ്റിഗേഷന്‍’ ആരംഭിക്കുകയും ചെയ്തു. മാധ്യമങ്ങള്‍ കേസ് അന്വേഷിക്കേണ്ട എന്ന് സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനും സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പറഞ്ഞെങ്കിലും ‘മാധ്യമങ്ങള്‍ പറയുന്നതും ജനങ്ങള്‍ കേള്‍ക്കട്ടെ’ എന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്. മാധ്യമങ്ങളുടെ ‘ഇന്‍വെസ്റ്റിഗേഷ’ന് വിഎസിന്റെ പിന്തുണയുണ്ടായിരുന്നു എന്നര്‍ത്ഥം.കേസിന്റെ ദുരൂഹതകള്‍ ഓരോന്നായി മാധ്യമങ്ങളിലൂടെ പുറത്തുവരാന്‍ തുടങ്ങിയപ്പോഴാണ് കോണ്‍ഗ്രസും ബിജെപിയുമടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ സടകുടഞ്ഞെഴുന്നേറ്റത്. കേസിന്റെ ദുരൂഹതകളില്‍ മന്ത്രിപുത്രന്മാര്‍ക്കുള്ള പങ്കിനെ പറ്റി മാധ്യമങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ ‘മുത്തൂറ്റ് പോള്‍ വധവുമായി എന്റെ മക്കള്‍ക്ക് ബന്ധമില്ല’ എന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞ് അപഹാസ്യനാകേണ്ടി വന്നു സംസ്ഥാന ആഭ്യന്തരമന്ത്രിക്ക്.പോളിനെ വധിച്ചത് കാരി സതീശാണെന്ന പൊലീസിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായപ്പോഴേക്കും ‘ആര്‍ എസ് എസുകാരാണ് പോളിനെ വധിച്ചതെന്നും കത്തിയുടെ ആകൃതി എസ് എന്നാണ്’ എന്നുമാണ് പിണറായി വിജയന്‍ ഏറുപടക്കം എറിഞ്ഞത്. എന്നാല്‍ കത്തിയുണ്ടാക്കിച്ചത് പൊലീസുകാര്‍ തന്നെയാണെന്ന ഏഷ്യാനെറ്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന് മുന്നില്‍ പിണറായിയുടെ പടക്കം നനഞ്ഞതിനാല്‍ കത്തുകപോലും ഉണ്ടായില്ല! അതിനിടെ, താന്‍ പോളിനെ കാണുകപോലും ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകന്‍ വഴി കാരി സതീഷ് പറഞ്ഞതും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.മന്ത്രിപുത്രന്മാരുടെ ‘കളികളെ’ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ ചൂഴ്ന്നുതുടങ്ങിയതോടെ ‘കളി കൈവിട്ടുപോയി’ എന്ന് ചിലര്‍ക്ക് മനസിലാകുകയും ഗുണ്ടാത്തലവന്മാരെ ‘നാടകീയമായി’ പാളയങ്കോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിക്കുകയുമായിരുന്നു. ഇനിയും വൈകിച്ചാല്‍ ‘നാറും’ എന്ന് ആര്‍ക്കൊക്കെയോ തോന്നിയെന്ന് വ്യക്തം. ഇതിനുപുറമെ, മാധ്യമങ്ങളില്‍ വന്ന വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ 2004-ലെ വധശ്രമക്കേസിലാണ് ഓംപ്രകാശും പുത്തന്‍പാലം രാജേഷും കീഴടങ്ങിയിരിക്കുന്നത്. ഇതും ഒരു കളിയാണെന്ന് മാധ്യമങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. പൊലീസിലെ ക്രിമനലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവസാനമായി പറഞ്ഞത്. നല്ലതുതന്നെ. എന്നാല്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും മുത്തൂറ്റ് പോള്‍ വധക്കേസില്‍ ‘പ്രതികളാണോ സാക്ഷികളാണോ’ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന ഡിജിപി ജേക്കബ് പുന്നൂസിന്റെ പ്രസ്താവന മറ്റൊരു നാടകത്തിനുള്ള കര്‍ട്ടന്‍ ഉയര്‍ത്തലാണ്.സാഹചര്യത്തെളിവുകളും കാരി സതീഷിന്റെയും പിടിയിലായ മറ്റ് പ്രതികളുടെയും മൊഴിയനുസരിച്ച് ഓംപ്രകാശും പുത്തന്‍പാലം രാജേഷുമാണ് മുത്തൂറ്റ് പോള്‍ വധത്തിന്റെ ‘അണിയറക്കാര്‍’ എന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കുന്നു. എന്നിട്ടും ഡിജിപി ജേക്കബ് പുന്നൂസിന് ഇവര്‍ ‘പ്രതികളാണോ സാക്ഷികളാണോ’ എന്ന് സംശയം. ഇത് ഓടുന്ന നായയ്ക്ക് ഒരുമുഴം മുമ്പേ എറിയുന്ന ‘കളി’യാണോ എന്ന് മാധ്യമങ്ങള്‍ അടുത്തുതന്നെ ജനങ്ങളെ അറിയിക്കും.
(പ്രതികളെ ‘പുകച്ച് പുറത്തുചാടിച്ച’ മാധ്യമങ്ങള്‍!. ജോണ്‍ കെ ഏലിയാസ് - വെബ്ദുനിയ)



